പൊന്നാനിയില്‍ ഹംസ തന്നെ, ശൈലജ വടകരയില്‍...; ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപി ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്.

മലപ്പുറത്ത് വി വസീഫ് മത്സരിക്കും. പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്‍ത്ഥിയാകും. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈന്‍ ടീച്ചറാണ് സ്ഥാനാര്‍ത്ഥി. കെഎസ്ടിഎ ഭാരവാഹിയാണ് ഷൈന്‍.വടകരയില്‍ കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില്‍ എം വി ജയരാജന്‍, കാസര്‍കോട് എം വി ബാലകൃഷ്ണന്‍, കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവന്‍, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ എം ആരിഫ്, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ എന്നിവരാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍.

സിപിഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ എന്നിവര്‍ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. നേരത്തെ ബന്ധപ്പെട്ട ജില്ലാ കൗണ്‍സിലുകള്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന കൗണ്‍സിലിന് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.