കൊല്ലം കിഡ്‌നാപ്പിംഗിലെ ട്വിസ്റ്റ്; തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുന്നു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനേയും ഭാര്യയേയും മകളേയുമാണ് അടൂര്‍ ക്യാമ്പിലെത്തിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി തന്റെ ഭാര്യയ്ക്കും മകള്‍ക്കും ബന്ധമില്ലെന്നാണ് പത്മകുമാര്‍ പൊലീസിനോട് പറയുന്നത്. സാമ്പത്തിക തര്‍ക്കം തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്ന് ഉറപ്പിക്കുകാണ് പൊലീസ്. പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍ കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായി ശ്രമിക്കുകയാണ്. ഭാര്യയേയും മകളേയും പുറത്തുനിര്‍ത്തി പത്മകുമാറിനെ മാത്രമാണ് ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുന്നത്. പത്മകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ ചിത്രം ഓയൂരിലെ ആറു വയസുകാരിയെ കാണിച്ചെങ്കിലും ചിത്രം കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. കസ്റ്റഡിയിലെടുത്തവരുടെ കളര്‍ ചിത്രം വീണ്ടും കുട്ടിയേയും സഹോദരനേയും പൊലീസ് കാണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ആറു വയസ്സുകാരിയുടെ വീട്ടിലെത്തിയാണ് കുട്ടിയെ ഫോട്ടോ കാണിച്ചത്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുട്ടിയുടെ വീട്ടിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടിയുമായി സംസാരിക്കുകയാണ്. രാവിലെ പിതാവിന്റെ മൊഴിയെടുക്കാന്‍ എത്തിയ അന്വേഷണസംഘമാണ് വീണ്ടും കുട്ടിയുടെ വീട്ടിലെത്തിയത്.ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിച്ചുനല്‍കിയ ലാപ്‌ടോപ്പിന്റെ ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് സൂചന. കൂടാതെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.