*യൂട്യൂബില്‍ 5 ലക്ഷം സബ്സ്ക്രൈബേഴ്സ്, ഇൻസ്റ്റഗ്രാമില്‍ ബ്ലൂ ടിക്ക്; അനുപമ സോഷ്യല്‍ മീഡിയ താരം!*

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേ‍ര്‍.

അച്ഛനും അമ്മയും മകളും അറസ്റ്റിലായിരിക്കുന്നു. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമയും കിഡ്നാപ്പിംഗ് സംഘമെന്ന് പൊലീസ് പറയുന്നു. 20 വയസ്സുകാരി അനുപമ യൂട്യൂബ് താരം. അനുപമ പത്മൻ എന്ന പേരിലാണ് യൂട്യൂബ് ചാനല്‍. 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളാണ് അനുപമയുടെ യൂട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന വിഡിയോള്‍ക്കെല്ലാം നല്ല റീച്ചും ഉണ്ട്.

ഇൻസ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. ബ്ലൂ ടിക്ക് ഉള്ള പേജാണ്. വളര്‍ത്തുനായ്ക്കളെ ഇഷ്ടപ്പെടുന്നയാളാണ് അനുപമ. നായകളെ ദത്തെടുക്കുന്ന പതിവുണ്ട്. നായകള്‍ക്കായി ഷെല്‍റ്റര്‍ ഹോം തുടങ്ങുന്നതാനായി ധനസഹായം അഭ്യര്‍ഥിച്ചും അനുപമ പോസ്റ്റിട്ടിരുന്നു. സാമൂഹിക മാധ്യമത്തില്‍ നിന്നും വരുമാനം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം നിലച്ചതോടെയാണ് പണത്തിന് ഇവര്‍ വേറെ മാര്‍ഗങ്ങള്‍ തേടിയതെന്നും പൊലീസ് പറഞ്ഞുവെന്നാണ് വിവരം.

 
പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നു. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവര്‍ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയല്‍ കിഡ്നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ആദ്യം കേബിള്‍ ഓപ്പറേറ്ററായിരുന്ന പത്മകുമാര്‍ പിന്നീട് റിയല്‍ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാള്‍ക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

പ്രതികള്‍ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാര്‍ട്ടൂണ്‍ കാണാൻ നല്‍കിയ ലാപ്ടോപിന്റെ ഐപി അഡ്രസും സഹായകമായി.