കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണം

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണം. സംഭവത്തില്‍ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അന്വേഷണത്തിൽ ചേർന്നിട്ടുണ്ട്. കൂടാതെ വനിതാ ശിശു വികസന വകുപ്പ് ഡിസിപിഒ യെ ചുമതലപ്പെടുത്തി കുട്ടിയുടെ മറ്റ് ജീവിത സാഹചര്യങ്ങൾ സംരക്ഷിക്കപ്പെട്ടതിനെ പറ്റിയുള്ള അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വാഹന പരിശോധന മാത്രമല്ല മറ്റുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തിൽ സർക്കാർ പൂർണ പിന്തുണ നൽകുന്നുവെന്നും മന്ത്രി  പറഞ്ഞു. കൂടാതെ കുട്ടിയെ കണ്ടെത്തി കഴിഞ്ഞാൽ കുട്ടിയുടെ ആരോഗ്യം സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍. കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ച പുരുഷന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഒരു സ്ത്രീ കുട്ടിയുടെ അമ്മയുടെ നമ്പരിലേക്ക് വിളിച്ചത്. നമ്പര്‍ വീട്ടുകാര്‍ പൊലീസിന് കൈമാറി. കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു.വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ 8 വയസുള്ള ജോനാഥന്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം തനിക്കൊ ഭാര്യയ്‌ക്കൊ ശത്രുക്കള്‍ ഇല്ലെന്ന് കുട്ടിയുടെ അച്ചന്‍ റെജി  പറഞ്ഞു. രണ്ടുപേരും ആശുപത്രി ജീവനക്കാരാണെന്നും എല്ലാവരുമായും നല്ല സൗഹൃദമാണെന്നും റെജി പറഞ്ഞു. മകന്‍ ദോനാഥന്‍ പറയുന്ന വെള്ളകാര്‍ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും റെജി  പറഞ്ഞു.