കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ ബാലരാമപുരത്ത് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം

തിരുവനന്തപുരം കാട്ടാക്കട ആനാകോട് കത്തെ‍ഴുതിവെച്ച് വീടുവിട്ടു പോയ പതിമൂന്നുകാരനെ ബാലരാമപുരത്ത് വെച്ച് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം. കുട്ടി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയതായി സംശയമുണ്ട്. നെയ്യാറ്റിന്‍കര- ബാലരാമപുരം കേന്ദ്രീകരിച്ച് തെരച്ചില്‍ നടക്കുകയാണ്. കുട്ടിയുടെ കയ്യില്‍ മുന്നൂറ് രൂപയോളമുണ്ടെന്നാണ് സൂചന.

കാട്ടാക്കട ചിന്താലയ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്. വെള്ളിയാ‍ഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ മകൻ എ ഗോവിന്ദാണ് വീടുവിട്ടു പോയത്.“അമ്മാ അച്ഛാ .. ഞാന്‍ പോകുന്നു.. എന്‍റെ കളര്‍ സെറ്റ് 8A യിലെ ആദിത്യന് കൊടുക്കണേ.. ഞാന്‍ പോകുന്നു..എന്ന് സ്വന്തം ഗോവിന്ദന്‍”-കുട്ടി കത്തില്‍ കുറിച്ചു.

രാവിലെ 5.30 ന് പട്ടകുളം ബസ് സ്റ്റോപ്പില്‍ കുട്ടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി പിന്നീട് കാട്ടാക്കട ബസ് സ്റ്റോപ്പില്‍ എത്തിയെന്നും അവിടെ നിന്ന് ബാലരാമപുരത്തേക്ക് ബസ് കേറിയെന്നും നേരത്തെ വിവരം ലഭിച്ചിരുന്നു.