'43കാരിക്ക് നടുറോഡില്‍ ആലിംഗനം, കത്തി കാണിച്ച് തട്ടിക്കൊണ്ടു പോകല്‍'; മാജി രാഹുല്‍ അറസ്റ്റില്‍

തിരുവനന്തപുരം: കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി മാജി എന്ന് വിളിക്കുന്ന രാഹുല്‍ (33) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് രണ്ടരയോടെ പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമരവിളയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 43കാരിയെയാണ് രാഹുല്‍ കത്തി കാണിച്ച് ഭീഷണിപെടുത്തി ഓമ്‌നി വാനില്‍ കയറ്റി കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു.

പ്രതി കത്തി കാണിച്ച് ഭീഷണിപെടുത്തി പൊതുജനമധ്യത്തില്‍ വച്ച് ആലിംഗനം ചെയ്യുകയും തുടര്‍ന്ന് വാനില്‍ കയറ്റി ബൈപാസില്‍ കൊണ്ട് പോയി കത്തി എടുത്തു കുത്താന്‍ ശ്രമിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ യുവതിയെ ഉപേക്ഷിച്ച് രാഹുല്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഹുലുമായി അടുപ്പത്തില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. 2020ല്‍ രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി രാഹുലിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിന്റെ വിരോധം ആണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മരയാമുട്ടം സി.ഐ പ്രസാദ്, പാറശാല എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.