ഗര്‍ഭിണിയ്ക്ക് രക്തം മാറി നല്‍കിയ സംഭവം; നേഴ്‌സിന് സസ്‌പെന്‍ഷന്‍, 2 ഡോക്ടര്‍മാര്‍ക്ക് ടെര്‍മിനേഷന്‍

മലപ്പുറം: പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ ഗര്‍ഭിണിയ്ക്ക് രക്തം മാറി നല്‍കിയതില്‍ നടപടി. സ്റ്റാഫ് നേഴ്‌സിനും രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ഡോക്ടര്‍മാരെ ടെര്‍മിനേറ്റ് ചെയ്തു. ഡിഎംഒയുടേതാണ് നടപടി. നിലവില്‍ യുവതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്സാന(26)ക്ക് ആണ് രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. ഈ മാസം 25-നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്ന് ഗര്‍ഭിണിയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു.

വീഴ്ച വരുത്തിയവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടു പൊന്നാനി നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു.