കടയ്ക്കൽ ചിതറയിൽ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പെട്രോള്‍ പമ്പില്‍ ഏറ്റുമുട്ടി; ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു


കൊല്ലം: കൊല്ലം ചിതറയിൽ പെട്രോൾ പമ്പിൽവെച്ച് യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദർപ്പക്കാട് സ്വദേശി സെയ്ദലി എന്നറിയപ്പെടുന്ന ബൈജു ആണ് മരിച്ചത്. ബൈജുവിനൊപ്പം കാറിൽ എത്തിയവരാണ് ഇയാളെ കൊലപ്പെടുത്തിയത്. കാറിലുണ്ടായിരുന്ന നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിയോടെയാണ് ദർപ്പക്കാട് സ്വദേശികളായ ഷാൻ, ഷെഹിൻ കടയ്ക്കൽ സ്വദേശികളായ ഷാജഹാൻ, നിഹാസ് എന്നിവർക്കൊപ്പം ബൈജു കാറിൽ ചിതറയിലെ പെട്രോൾ പമ്പിൽ എത്തിയത്.

ഇന്ധനം നിറച്ച ശേഷം ഇവർ തമ്മിൽ കാറിൽവെച്ച് വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ കൂട്ടത്തിൽ ഒരാൾ ബൈജുവിനെ കാറിൽ നിന്ന് വലിച്ചുപുറത്തിറക്കി തറയോട് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധരഹിതനായ ബൈജുവിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ കൂടിയതോടെ ഷാജഹാനെയും നിഹാസിനെയും പെട്രോൾ പമ്പിൽ നിർത്തിയ ശേഷം ഷാനും ഷെഹിനും കടന്നു കളഞ്ഞു.

ഷാജഹാനെയും നിഹാസിനെയും നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനെ എൽപ്പിച്ചു. ഷാനെയും ഷെഹിനെയും ഏനാത്ത് നിന്ന് പിടികൂടി. ഇരുവരും സഹോദരങ്ങളാണ്. നാല് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു