എട്ട് ദിവസം മലയാളി കുടിച്ചത് 665 കോടിയുടെ മദ്യം; ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്‌കോ വഴി 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624 കോടിയായിരുന്നു. 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ ഉണ്ടായത്.

മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണിത്. ഉത്രാട ദിനത്തില്‍ മാത്രം 116 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാലുകോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.ഇനി ഓണക്കാലവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ കണക്കുകള്‍ കൂടി പുറത്തുവരാനുണ്ട്. ഇതും കൂടി ലഭിക്കുന്നതോടെ, വില്‍പ്പന 770 കോടിയാവുമെന്നാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്തെ പത്തുദിവസം കൊണ്ട് 700 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്