*വ്യാജ വാർത്ത. :മറുനാടന് വീണ്ടും തിരിച്ചടി മുൻകൂർ ജാമ്യമില്ല*

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് നടപടി. കേസ് എടുത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ ദിവസങ്ങളായി ഒളിവിലാണ്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഷാജന്‍ എത്തിയിരുന്നില്ല.

നേരത്തേ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഷാജന്‍ സ്‌കറിയെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് വിലയിരുത്തിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

തനിക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് മറുനാടനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു. ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ മറുനാടന്‍ മലയാളിക്കെതിരെ എളമക്കര പൊലീസ് കേസെടുത്തിരുന്നു. മറുനാടന്‍ ഷാജന്‍ സ്‌കറിയക്ക് പുറമേ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.