വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ല: സർക്കാർ

കൊച്ചി• വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.ഹർജി പരിഗണിക്കവെ, സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികൾക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സർക്കാർ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹർജി ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.നേരത്തേ ഹർജി പരിഗണിക്കവെ വിഴിഞ്ഞം അക്രമസംഭവങ്ങളിൽ എന്തു നടപടികളാണ് സംസ്ഥാന സർക്കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് കടുത്ത മുന്നറിയിപ്പു നൽകിയ കോടതി, കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്നും ക്രമസമാധനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പു നൽകിയിരുന്നു.വിഴിഞ്ഞം സംഘർഷത്തിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശം വന്ന ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ ലംഘിച്ച സമരക്കാർ പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പള്ളി മണിയടിച്ച് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേരെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചുവെന്നും പൊലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.അക്രമത്തിൽ 5 പേരെ അറസ്റ്റ് ചെയ്തപ്പോൾ വൈദികരടക്കമുള്ളവർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. 64 പൊലീസുകാർക്ക് പരുക്കേറ്റതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രദേശത്ത് എത്തിയ വാഹനങ്ങൾ ഫാ.യൂജിൻ പെരേര അടക്കമുള്ളവർ ആക്രമിക്കുകയും പദ്ധതി പ്രദേശത്ത് അതിക്രമിച്ചുകയറുകയും ചെയ്തു. അവിടത്തെ ഓഫിസ് നശിപ്പിക്കുകയും സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്തു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. കൂടാതെ പദ്ധതിയെ അനുകൂലിക്കുന്ന സംഘങ്ങളുമായി സമരക്കാർ ഏറ്റുമുട്ടി, കല്ലേറുണ്ടായി. പിന്നീട് പൊലീസിനെയും ജനകീയ പ്രതിരോധസമിതിയെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു.