*അറസ്റ്റിലായ സൈനികൻ വീട്ടമ്മയെ ആക്രമിച്ചതിന് വീണ്ടും റിമാൻഡിൽ*

കല്ലറ : സ്വകാര്യ ആശുപത്രിയിൽ ആക്രമണം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സൈനികൻ വീടു കയറി വീട്ടമ്മയെയും മകനെയും മർദിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. ഭരതന്നൂർ കൊച്ചാനക്കല്ലുവിള സ്വദേശി വിമൽവേണു(29)വിനെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കൊച്ചാനക്കല്ലുവിള എന്ന സ്ഥലത്തെ വീട്ടിലെത്തിയ സൈനികൻ വീട്ടമ്മയോട് ഭർത്താവിനെ തിരക്കി, ഇല്ലെന്നറിയിച്ചപ്പോൾ വീട് ചവുട്ടിത്തുറന്നു അകത്തു കയറുകയും ഇവരേയും മകനേയും മർദിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാങ്ങോട് പോലീസ് ഇയാളെ അറസ്റ്റുചെയ്തു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.

രണ്ടാഴ്ചയ്ക്കുമുൻപാണ് ഇയാൾ മദ്യലഹരിയിൽ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും ഡോക്ടറേയും നഴ്‌സടക്കമുള്ള ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും, വിവരമറിഞ്ഞെത്തിയ പാങ്ങോട് പോലീസിനേയും അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.

തുടർന്ന് ഒളിവിൽപ്പോയ ഇയാളെ പത്തനംതിട്ട ജില്ലയിലെ താഴം എന്ന സ്ഥലത്ത്‌ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവേ പോലീസ് പിടികൂടിയത്. എന്നാൽ, അന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യത്തിൽ കഴിഞ്ഞുവരവേയാണ് പുതിയ സംഭവം. പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ, ഗ്രേഡ് എസ്.ഐ. രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, വിഷ്ണു, ഹരികൃഷ്ണൻ എന്നിവർചേർന്ന് പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.