വീടുകളിലും ഹോട്ടലുകളിലും പൈപ്പ് ലൈന്‍ വഴി പാചകവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് തിരുവനന്തപുരത്തു തുടക്കമായി.

തിരുവനന്തപുരം: വീടുകളിലും ഹോട്ടലുകളിലും പൈപ്പ് ലൈന്‍ വഴി പാചകവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് നഗരത്തില്‍ തുടക്കമായി. ആദ്യഘട്ടം വെട്ടുകാട് വാര്‍ഡിലെ 60 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കി. അടുത്ത മാസത്തോടെ രജിസ്റ്റര്‍ ചെയ്ത 320 വീടുകളില്‍കൂടി പാചകവാതകം ലഭ്യമാക്കുമെന്ന് പദ്ധതി നടത്തിപ്പുകാരായ അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക് പ്രഥം കമ്പനി വ്യക്തമാക്കി. അടുത്ത ജനുവരിയോടെ 1200 വീടുകളില്‍ ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 2000 പേര്‍ക്ക് കണക്ഷന്‍ നല്‍കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

   പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ചാക്ക, പാല്‍ക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം, കമലേശ്വരം, മുട്ടത്തറ വാര്‍ഡുകളില്‍കൂടി കണക്ഷന്‍ നല്‍കും. നിലവില്‍ ഈ വാര്‍ഡുകളില്‍ കണക്ഷനെടുക്കാനുള്ള സര്‍വേ നടക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ നഗരത്തിലെ പകുതിയോളം പ്രദേശങ്ങളില്‍ കണക്ഷന്‍ നല്‍കാണ് തീരുമാനം. അപകടസാധ്യത തീരയില്ലെന്നതും സാമ്പത്തികമായി ചെലവ് കുറയുമെന്നതുമാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രത്യേകത. ഗ്യാസ് സിലിണ്ടര്‍ പോലെ മുന്‍കൂട്ടി പണമടക്കേണ്ടതില്ല. ഉപയോഗിച്ചശേഷം മീറ്റര്‍ നോക്കി തുക അടച്ചാല്‍ മതി. ദ്രവീകൃത പ്രകൃതിവാതകം കൊച്ചിയില്‍നിന്ന് ടാങ്കറുകളില്‍ കൊച്ചുവേളിയിലെ പ്ലാന്റിലെത്തിക്കുകയും ഇവിടെവെച്ച് വാതകരൂപത്തിലാക്കുകയും ചെയ്യും. ടാങ്കുകളില്‍ സൂക്ഷിക്കുന്ന വാതകമാണ് പൈപ്പ് ലൈന്‍ വഴി വീടുകള്‍ക്ക് നല്‍കുന്നത്. 

  ഒരു മീറ്റര്‍ ക്യൂബ് ദ്രവീകൃത വാതകം പ്ലാന്റുകളില്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ 600 മീറ്റര്‍ ക്യൂബ് വാതകമായാണ് മാറുക. മൈനസ് 162 ഡിഗ്രിയിലാണ് ദ്രവീകൃത പ്രകൃതിവാതകം ടാങ്കറുകളില്‍ കൊണ്ടുവരുന്നത്. പ്ലാന്റിലെ പ്രവൃത്തികള്‍ക്കുശേഷം 'കുറഞ്ഞ പ്രഷര്‍, മീഡിയം പ്രഷന്‍, ഉയര്‍ന്ന പ്രഷര്‍' എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള ഗ്യാസാണ് ലഭിക്കുന്നത്. ഇതില്‍ കുറഞ്ഞ പ്രഷറിലുള്ള വാതകമാണ് വീടുകള്‍ക്ക് നല്‍കുന്നത്. മീഡിയം പ്രഷര്‍ ലൈനുകള്‍ വിദൂരത്തേക്ക് ഗ്യാസ് എത്തിക്കാനാണ് വിനിയോഗിക്കുന്നത്. എല്‍.പി.ജി സിലിണ്ടര്‍ നിരക്കിന്റെ 70 ശതമാനം നിരക്കിലാണ് പി.എന്‍.ജി ലഭ്യമാക്കുന്നത്. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനത്തോളം ലാഭിക്കാം. പൈപ്പ് ലൈന്‍ പൂര്‍ത്തിയാകുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കമ്പനിയുടെ ഏജന്‍സികള്‍ പ്രവര്‍ത്തിക്കും. വാര്‍ഡ് കൗണ്‍സിലറുടെ കൂടി നിര്‍ദേശപ്രകാരം വീടുകളിലെത്തിയാണ് രജിസ്‌ട്രേഷന്‍. കണക്ഷനുവേണ്ടി അനുബന്ധ ജോലികളും കമ്പനി തന്നെ ചെയ്തുനല്‍കും. 

രജിസ്‌ട്രേഷന്‍ ഇങ്ങനെ

8848227834 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ച്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവ നല്‍കണം. 

കണക്ഷനെടുക്കുന്നവര്‍ 6000 രൂപ കമ്പനിക്ക് നല്‍കണം. പൈപ്പ്, മീറ്റര്‍ സ്ഥാപിക്കാനും സെക്യൂരിറ്റി ഡിപ്പോസിറ്റിനുമാണ് ഈ തുക