ശബരിമല : പമ്പയിലേക്കു സർവ്വീസ് നടത്തുന്ന എല്ലാ സർവ്വീസുകളും തീർത്ഥാടനം കഴിയുംവരെ കെഎസ്ആർടിസി ശബരിമല സ്പെഷ്യൽ ആക്കി. ഈ സർവ്വീസുകളിൽ അധികനിരക്കും ഈടാക്കും. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി ഡിപ്പോകളിൽനിന്നു പമ്പയിലേക്ക് ദിവസവും സർവ്വീസ് നടത്തിവന്ന ഷെഡ്യൂൾ ബസുകളും സ്പെഷ്യൽ ആക്കി. എരുമേലിയിൽ നിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവ്വീസ് തീർത്ഥാടനം കഴിയും വരെ അട്ടത്തോട് വരെ മാത്രമാക്കി പരിമിതപ്പെടുത്തി.
പ്രധാന ഡിപ്പോകളിൽ നിന്ന് ഇന്ന് മുതൽ പമ്പയിലേക്കുള്ള ശബരിമല സ്പെഷൽ ബസുകളിലെ നിരക്ക്:- ആദ്യത്തേത് ഫാസ്റ്റ്, രണ്ടാമത്തേത് സൂപ്പർ ഫാസ്റ്റ്:- തിരുവനന്തപുരം- 294, 303, കുമളി- 232, 240, ചെങ്ങന്നൂർ- 180, 187, കോട്ടയം- 190, 196, എറണാകുളം- 295, 305, പത്തനംതിട്ട- 143,149, കൊട്ടാരക്കര- 195, 201,ഗുരുവായൂർ- 429, 442, തൃശൂർ- 337, 388, എരുമേലി- 114, 119, കൊല്ലം- 232, 240, ആറ്റിങ്ങൽ- 275, ഓച്ചിറ 232, 240. പമ്പ-നിലയ്ക്കൽ ചെയിൻ സർവ്വീസിന്റെ നിരക്ക് കൂട്ടിയിട്ടില്ല. ലോഫ്ലോർ ബസുകളാണ് ചെയിൻ സർവീസിന് എത്തിച്ചിട്ടുള്ളത്. എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് നിരക്ക്. പത്തനംതിട്ട- പമ്പ ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ വരെ 112 രൂപയായിരുന്നു. അതാണ് 143 രൂപയായി വർദ്ധിച്ചത്.ഈ വർഷം മേയ് ഒന്നിനാണ് സംസ്ഥാനത്ത് ബസ് നിരക്ക് വർദ്ധിപ്പിച്ചത്. അതിനു ശേഷമുള്ള മാസപൂജ സമയത്ത് വർദ്ധിപ്പിച്ച സാധാരണ നിരക്കിലാണ് വിവിധ ഡിപ്പോകളിൽ നിന്നു പമ്പയിലേക്ക് സ്പെഷ്യൽ സർവ്വീസ് നടത്തിയത്. അതിനേക്കാൾ 35 ശതമാനം അധിക നിരക്കാണ് ഇന്ന് മുതൽ ഈടാക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അധിക നിരക്ക് ഈടാക്കുന്നത് നിർത്തലാക്കിയിരുന്നു. കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇതു പുനഃസ്ഥാപിച്ചത്.