സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ തീരുമാനം

മദ്യ വിതരണം പ്രതിസന്ധിയിലായതോടെ നികുതിയിനത്തില്‍ കഴിഞ്ഞ 15 ദിവസത്തില്‍ 100 കോടി നഷ്ടമെന്ന് ബെവ്‌കോ അറിയിച്ചു.മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് 170 കോടി നഷ്ടമാകും .ഈ നഷ്ടം പരിഹരിക്കാന്‍ വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കും.മദ്യ നിര്‍മ്മാണത്തിനാവശ്യമായ സ്പിരിറ്റിന്റെ വില ലിറ്ററിന് മൂന്ന് മാസം മുമ്പ് 64 രൂപയായിരുന്നത് 74 രൂപയായി ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതാണ് കാരണം.750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്.സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു. പ്രതിമാസം 20 ലക്ഷം കേയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്.ശരാശരി ദിവസ ഉപഭോഗം 70000 കേയ്‌സാണ്.