*ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ സാന്നിധ്യം; വെളിച്ചെണ്ണ തിരിച്ചെടുക്കാൻ നിർദ്ദേശം*

ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ. വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി. വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നുമാണ് വിശദീകരണം.

സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലാണ്ണ് മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഇതേ ബാച്ചിൽ പെട്ട ശബരി അഗ്മാർക്ക് വെളിച്ചെണ്ണ എല്ലാ വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും തിരിച്ചെടുക്കുന്നതിനാണ് സപ്ലൈകോ നിർദേശം നൽകിയത്. വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും സപ്ലൈകോ നൽകി.

കമ്പനിക്ക് നൽകിയ പർച്ചേസ് ഓർഡറിന്മേൽ ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിട്ടുണ്ട്. സ്റ്റോക്കിൽ അവശേഷിക്കുന്ന എല്ലാ ബാച്ചിലും പെട്ട സാമ്പിളുകളും അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജർമാർക്കും നിർദ്ദേശം നൽകി.

കാരണം കാണിക്കൽ നോട്ടീസിന് നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽ പെടുത്തുന്നത് അടക്കമുള്ള തുടർനടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി അറിയിച്ചു. ഈ മാസം 25 ന് കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി എഫ് ആർ ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ശബരി വെളിച്ചെണ്ണയിൽ കണ്ടെത്തിയത്.