ലൈഫ്‌ മിഷൻ: 70000 വീട്‌ നിർമ്മിക്കാൻ ഉത്തരവായി

തിരുവനന്തപുരം :
 ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കാനുള്ള നടപടിൾ സ്വീകരിക്കാൻ ഉത്തരവായി. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ പട്ടികയിലെ ഗുണഭോക്താക്കളുടെ വീട് നിർമ്മാണം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ 70000 പേർക്ക് വീട് നൽകാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ തദ്ദേശ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.   

2017ലെ പട്ടികയിൽനിന്ന് ഇനിയും കരാർ വച്ച് ഫണ്ട് അഭ്യർത്ഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് പകരം 2020 പട്ടികയിലുള്ളവർക്ക് അവസരം നൽകും. ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽ നിന്നും ഫണ്ട് അഭ്യർത്ഥന നടത്താത്ത ഗുണഭോക്താക്കളുടെ എണ്ണത്തിന് തുല്യമായ എണ്ണം ഗുണഭോക്താക്കളെ പുതിയ പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കാം. ‍ ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്ന്‌ പട്ടികജാതി, പട്ടികവർഗ്ഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളെയും അതിദരിദ്ര സർവേയിലൂടെ കണ്ടെത്തിയ ഭവനരഹിതരെയുമാണ് ഇങ്ങനെ ആദ്യം പരിഗണിക്കുക. ഒരു ഗുണഭോക്താവിന് വായ്‌പമായി പരമാവധി 2,20,000 രൂപ വിനിയോഗിക്കാനും അനുമതിനൽകിയിട്ടുണ്ട്‌.

2017ലെ ലൈഫ് പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതർക്കും, 2019ലെ പട്ടികജാതി/ പട്ടികവർഗ്ഗ/ ഫിഷറിസ്‌ അഡീഷണൽ ലിസ്റ്റിലെയും അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും വീട് നൽകിക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ ഈ വർഷം ഭവനപദ്ധതിക്കായി വകയിരുത്തിയ‍ വികസനഫണ്ടും ത്രിതല പഞ്ചായത്ത് വിഹിതമായ ലഭിക്കാൻ സാദ്ധ്യതയുള്ളതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്താൻ സാധിക്കുന്നതുമായ പരമാവധി തുകയും വിനിയോഗിച്ച് ഭൂമിയും വീടും നൽകാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കൾ മറ്റൊരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ ഭൂമി വാങ്ങിയാലും, ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമുള്ള തുക ഗുണഭോക്താവിനെ തെരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനം തന്നെ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുൻപ് ഈ വിഷയത്തിൽ ചിലഅവ്യക്തതകൾ നിലനിന്നതിനാൽ നിർദ്ദേശം പുതുക്കി പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 3,14,425 വീടുകൾ നിർമ്മാണം പൂർത്തിയാക്കി. 29,189 വീടുകൾ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.