വെള്ള, നീല കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ നിരക്കില്‍ അരി; ‘അരിവണ്ടി’ 500 ലധികം കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍. കേരളത്തിലെ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്കും എട്ട് കിലോഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ അരി വിതരണം ചെയ്യും. 

കാര്‍ഡ് ഒന്നിന് 10 കിലോ വീതം ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനമാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക. 

സംസ്ഥാനത്തെ അരിവിലയില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ഒരു കിലോ ജയ അരിയുടെ വില 35 രൂപയില്‍ നിന്ന് 60രൂപയിലേക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 രൂപയിലേക്കുയര്‍ന്നു. നാളെ തിരുവനന്തപുരത്തുവച്ച്‌ ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി നാഗേശ്വര റാവുവുമായി ജി ആര്‍ അനില്‍ ചര്‍ച്ച നടത്തും.