ആറ്റിങ്ങൽ∙ പരിചയക്കാരിയായ സ്ത്രീയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി വീടിന് സമീപം എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം തടവും 10000 രൂപ പിഴയും. തേക്കിൻകാട് സ്വദേശി രാജേഷിനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ( പോക്സോ ) കോടതി ജഡ്ജി ടി പി പ്രഭാഷ് ലാൽ ആണ് ശിക്ഷിച്ചത്.മകന് വിദേശത്ത് പോകുന്നതിനുള്ള ആവശ്യത്തിനായി പണം കടം വാങ്ങി വരവെയാണ് പരിചയക്കാരനായ ഓട്ടോ ഡ്രൈവർ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി അതിക്രമം കാട്ടിയത്. പരുക്കേറ്റ അതിജീവിതയെ മകനും മറ്റൊരാളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.2014 നവംബറിൽ നടന്ന സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് സബ് ഇൻസ്പെക്ടർ കെ ആർ ബിജു ആണ് കേസ് റജിസ്റ്റർ ചെയ്തത്.
പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം അനിൽകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.