ഹണി ട്രാപ്; 23 ലക്ഷം രൂപ തട്ടിയെടുത്ത വ്ലോഗറും ഭർത്താവും അറസ്റ്റിൽ

68 വയസ്സുകാരനെ ഹണി ട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വ്ലോഗറും ഭർത്താവും അറസ്റ്റിൽ. താനൂർ സ്വദേശിനി റാഷിദ (30), ഭർത്താവ് കുന്നംകുളം ചിറനല്ലൂർ സ്വദേശി നാലകത്ത് നിഷാദ് (36) എന്നിവരെ‌യാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്:

ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ പ്രണയം നടിച്ച് യുവതി ആലുവയിലെ താമസസ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു.ഇത് ഒരു വർഷം തുടർന്നു. ഭർത്താവ് തുടങ്ങാൻ പോകുന്ന ബിസിനസിൽ സഹായിക്കണമെന്നാണ് ആദ്യം യുവതി ആവശ്യപ്പെട്ടത്. പലപ്പോഴായാണ് പണം കൈക്കലാക്കിയത്. പണം നൽകിയില്ലെങ്കിൽ അപമാനിക്കുമെന്നും പറഞ്ഞു. പണം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇയാളുടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. 2 കൈക്കുഞ്ഞുങ്ങൾ ഉള്ളതിനാൽ റാഷിദയെ കോടതി ജാമ്യത്തിൽ വിട്ടു. നിഷാദിനെ റിമാൻഡ് ചെയ്തു.