സൂര്യയുടെ സെഞ്ചുറിക്ക് പിന്നാലെ ഹൂഡയ്ക്ക് നാല് വിക്കറ്റ്; കിവീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഗംഭീരജയം

മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ജയം. മൗണ്ട് മോംഗനൂയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ (51 പന്തില്‍ പുറത്താവാതെ 111) സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. ടിം സൗത്തി കിവീസിനായി ഹാട്രിക് നേടി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.5 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. 52 പന്തില്‍ 61 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍. ദീപക് ഹൂഡ നാല് വിക്കറ്റ് നേടി.  ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. അവസാന ടി20 ചൊവ്വാഴ്ച്ച നേപ്പിയറില്‍ നടക്കും.വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ (0) നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ അര്‍ഷ്ദീപിന് ക്യാച്ച്. സഹഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ (25) വില്യംസണിനൊപ്പം 55 ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയവരില്‍ ആര്‍ക്കും പൊരുതി നില്‍ക്കാന്‍ സാധിച്ചില്ല. ഗ്ലെന്‍ ഫിലിപ് (12), ഡാരില്‍ മിച്ചല്‍ (10), ജയിംസ് നീഷം (3), മിച്ചല്‍ സാന്റ്‌നര്‍ (2), ഇഷ് സോധി (1), ടിം സൗത്തി (0), ആഡം മില്‍നെ (6) എന്നിവാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (1) പുറത്താവാതെ നിന്നു.