*സഞ്ജുവിന് ഇന്നും അവസരമില്ല, ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റം; മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ടോസ്*

നേപിയര്‍: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. നേപിയറില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ന്യൂസിലന്‍ഡിന് പരമ്പരയില്‍ ഒപ്പമെത്താം.സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. മാര്‍ക് ചാപ്മാന്‍ പകരമായെത്തി. വില്യംസണ് പകരം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല. എന്നാല്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഹര്‍ഷല്‍ പട്ടേല്‍ ടീമിലെത്തി. റിഷഭ് പന്തും ഇഷാന്‍ കിഷനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം മില്‍നെ, ഇഷ് സോധി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍.


ഇന്ത്യ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍. 

മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും ഒറ്റയക്കത്തില്‍ പുറത്തായ റിഷഭിന് ഫോര്‍മാറ്റില്‍ മികവ് കാണിക്കാനുള്ള അവസാന അവസരമായേക്കും ഇന്ന് നടക്കുന്ന മത്സരം. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും 13 പന്തില്‍ 6 റണ്‍സ് മാത്രമാണ് റിഷഭ് പന്തിന് നേടാനായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റിഷഭ് രണ്ടക്കം കാണാതെ പുറത്താവുന്നത്. 2022ല്‍ 22 രാജ്യാന്തര ട്വന്റി 20കള്‍ കളിച്ച റിഷഭിന് 135.6 സ്‌ട്രൈക്ക് റേറ്റില്‍ 346 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്തിന്റെ സ്ഥാനത്തിന് ഭീഷണിയാവുന്ന് സഞ്ജു തന്നെയാണ്. 
ആറ് മത്സരങ്ങളില്‍ മാത്രം ഈ വര്‍ഷം അവസരം ലഭിച്ച സഞ്ജു സാംസണ്‍ 179 റണ്‍സ് പേരിലാക്കി. 140ലേറെ പ്രഹരശേഷിയിലാണ് ബാറ്റിംഗ് എന്നത് സഞ്ജുവിന് നേട്ടമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സമ്മര്‍ദ ഘട്ടത്തില്‍ പുറത്താകാതെ 30 റണ്‍സ് നേടുകയും ചെയ്തു. അഞ്ചാം നമ്പറില്‍ പരാജയം തുടര്‍ക്കഥയായതോടെയാണ് റിഷഭിനെ ഓപ്പണിംഗില്‍ പരീക്ഷിച്ചത്. അതും പരാജയമായി. ഓപ്പണറായി മൂന്ന് ഇന്നിംഗ്സില്‍ 27 മാത്രമേ ഉയര്‍ന്ന സ്‌കോറായുള്ളൂ.