ന്യൂസിലന്‍ഡ്- ഇന്ത്യ രണ്ടാം ടി20: റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ മഴ; മത്സരം നിര്‍ത്തിവച്ചു

മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡ്- ഇന്ത്യ് രണ്ടാം ടി20യില്‍ വീണ്ടും മഴക്കളി. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മഴയെത്തിയത്. 6.4 ഓവറില്‍ ഒന്നിന് 50 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോള്‍ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. ഇഷാന്‍ കിഷന്‍ (28), സൂര്യകുമാര്‍ യാദവ് (6) എന്നിവരാണ് ക്രീസില്‍. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ്. മൗണ്ട് മോംഗനൂയി, ബേ ഓവളില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.റിഷഭ് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 13 പന്തുകളാണ്  പന്ത് നേരിട്ടത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. ഇഷാന്‍ ഇതുവരെ 18 പന്തുകള്‍ നേരിട്ടു. ഒരു സിക്‌സും രണ്ട് ഫോറും ഇഷാന്‍ ഇന്നിംഗ്‌സിലുണ്ട്. മലയാളി താരം സഞ്ജു സാംസണില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പറായി റിഷഭ് ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 മഴ മുടക്കിയിരുന്നു. രണ്ടാം ടി20യും മഴ മുടക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ടോസിനും ഇത്രയം ഓവറുകള്‍ കളിക്കാനും കഴിഞ്ഞു. മത്സരം പൂര്‍ത്തിയാക്കാനാവുമോ എന്നുള്ളതാണ് സംശയം.ഇന്ത്യ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോഥി, ടിം സൗത്തി, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍.