ടി20 ലോകകപ്പ് ഫൈനല്‍: തകര്‍ത്തടിക്കാനാവാതെ പാക്കിസ്ഥാന്‍; ഇംഗ്ലണ്ടിന് 138 റണ്‍സ് വിജയലക്ഷ്യം

പവര്‍ പ്ലേക്ക് പിന്നാലെ ബിഗ് ഹിറ്ററായ മുഹമ്മദ് ഹാരിസിനെ(12 പന്തില്‍ 8) മടക്കി റഷീദ് പാക് കുതിപ്പിന് കടിഞ്ഞാണിട്ടു. ബാബറിനൊപ്പം ചേര്‍ന്ന ഷാന്‍ മസൂദ് പാക്കിസ്ഥാനെ എട്ടാം ഓവറില്‍ 50 കടത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ 68 റണ്‍സ് മാത്രമുണ്ടായിരുന്ന പാക്കിസ്ഥാന്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ 16 റണ്‍സടിച്ച് ഗിയര്‍ മാറ്റിയെങ്കിലും പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ആദില്‍ റഷീദ് ബാബറിനെ(28 പന്തില്‍ 32)ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കിയതോടെ പാക് കുതിപ്പിന് കടിഞ്ഞാണ്‍ വീണു.

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 138 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. 38 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28ഉം മുഹമ്മദ് റിസ്‌വാന്‍ 15ഉം റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറില്‍ 12 റണ്‍സിന് മൂന്നും ആദില്‍ റഷീദ് നാലോവറില്‍ 22 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

കരുതലോടെ തുടങ്ങി, പിന്നെല കലമുടച്ചു

ഇംഗ്ലണ്ടിനായി പവര്‍ പ്ലേയിലെ ആദ്യ ഓവര്‍ എറിയാനെത്തിയത് ബെന്‍ സ്റ്റോക്സായിരുന്നു. സ്റ്റോക്സിന്‍റെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ട് നോ ബോളായി. ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും പാക്കിസ്ഥാന് മുതലാക്കാനായില്ല. ഫ്രീ ഹിറ്റ് കിടിയിട്ടും ആദ്യ ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. കരുതലോടെ തുടങ്ങിയ റിസ്‌വാനും ബാബറും വോക്സിന്‍റെ നാലാം ഓവറിലാണ് കെട്ടുപൊട്ടിച്ചത്. വോക്സ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സ് പറത്തി റിസ്‌വാന്‍ ആ ഓവറില്‍ 12 റണ്‍സടിച്ച് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കി. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് റിസ്‌വാനെ(14 പന്തില്‍ 15) ബൗള്‍ഡാക്കി സാം കറന്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.