ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍, ദിവസം വേണ്ടത് 1.5 ലക്ഷം; ചികിത്സാ സഹായം തേടി കുടുംബം

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ചികിത്സാ സഹായം തേടുന്നു.ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹം. നിലവില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാ ചെലവ് വരുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ഒരു വൃക്ക മാറ്റി വച്ച്‌ അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളില്‍ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നത്. ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തുന്നുണ്ട്.‍’കേര നിരകളാടും ഒരു ഹരിത ചാരു തീരം….’, ഒരു മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ തുടങ്ങിയ പ്രശസ്തമായ നിരവധി ഗാനങ്ങള്‍ക്കാണ് ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചത്. പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്ബഴത്തിലാണ് ആദ്യമായി ഗാനരചന നിര്‍വഹിച്ചത്. തുടര്‍ന്ന് പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, വെട്ടം, ജലോത്സവം, സര്‍ക്കാര്‍ ദാദ, തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ ഗാനങ്ങള്‍ ഒരുക്കി.