പൊതുസ്ഥലത്ത് പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിലായി.

പോത്തൻകോട് സ്വദേശി സുദീഷ് രാഘവൻ(34) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എട്ടിന് ജോലി സ്ഥലത്തേക്ക് പരാതിക്കാരിയുൾപ്പെടെ പെൺകുട്ടികൾ ഒരുമിച്ച് നടന്ന് പോകുമ്പോഴാണ് ബൈക്കിലെത്തിയ ഇയാൾ കരിയ്ക്കകം വെൺപാലവട്ടം അടിപാതയുടെ താഴെ വച്ച് നഗ്നതാപ്രദർശനം നടത്തിയത്. ആ സമയം പ്രതികരിക്കാതെ യുവതി ഇയാളുടെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തു. 12 മണിയോടെ യുവതി പേട്ട പൊലീസ് സ്റ്റേഷനിലെത്തി സി.ഐ എം.ബി.റിയാസ് രാജയ്ക്ക് പരാതി നൽകി. വാഹനത്തിന്റെ നമ്പർ ആസ്പദമാക്കി അന്വേഷണം ആരംഭിച്ച പൊലീസ് പോത്തൻകോട് നിന്നാണ് പ്രതിയെ പിടികൂടിയത്.ഇയ്യാൾ പോത്തൻകോടുള്ള ഒരു ബേക്കറിയിലെ ഷവർമ്മ മേക്കറാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.ഉടൻ തന്നെ പൊലീസ് സംഘം മഫ്തിയിൽ പോത്തൻകോടുള്ള ഹോട്ടലിലെത്തി സ്ഥലത്തുണ്ടായിരുന്ന പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.ഇയാൾ പലദിവസങ്ങളിലും വെൺപാലവട്ടത്ത് പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തുമെങ്കിലും ഭയം കാരണം ആരും പരാതിപ്പെട്ടിരുന്നില്ല. സമാന കേസിൽ ഇയാളെ 2014 ൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മ്യൂസിയത്ത് സ്ത്രീക്കെതിരെ അതിക്രമം നടന്ന പശ്ചാത്തലത്തിൽ ഇയാളെപ്പറ്റി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. എസ്.എച്ച്.ഒ റിയാസ് രാജയുടെ നേതൃത്വത്തിൽ എസ്.ഐ.സുധീഷ്കുമാർ, സി.പി.ഒ മാരായ കണ്ണൻ, സനൽ ,ശ്രീജിത്ത് ഷൈൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ റിമാൻഡ് ചെയ്തു