*ആംബുലൻസുകളും വെള്ളയിലേക്ക്, മൃതദേഹം കൊണ്ടുപോകുന്നവയിൽ സൈറണും വേണ്ട*

ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന് നിർദേശം. സംസ്ഥാന ഗതാഗത അതോറിറ്റിയുടേതാണ് തീരുമാനം. 2023 ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരും. നിലവിലുള്ള ആംബുലൻസുകൾ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറംമാറ്റിയാൽമതി.

വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ ഉൾപ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിർദേശം. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം. മൃതദേഹം കൊണ്ടുപോകാൻമാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനും മാർഗനിർദേശമുണ്ട്. ഇത്തരം ആംബുലൻസുകളിൽ ഇനി സൈറൺ ഉപയോഗിക്കാനാവില്ല.

മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ 'Hearse' എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റുകൊണ്ടെഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടുകയും വേണം.

വടക്കാഞ്ചേരിയിലെ അപകടത്തിലെ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകണമെന്ന് നിർദേശം വന്നിരുന്നു. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ വെള്ള നിറത്തിനൊപ്പം ബസുകൾക്ക് ചുറ്റിലും വൈലയറ്റും ഗോൾഡൻ നിറത്തിലും രണ്ട് നിറങ്ങൾ നൽകണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.