'തെറ്റ് പറ്റി, ക്ഷമിക്കണം...', ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച ഉരുപ്പടികൾ തിരിച്ച് നൽകി കള്ളൻ, ഒപ്പം കുറിപ്പും

ബാലാഘട്ട് (മധ്യപ്രദേശ്) : മധ്യപ്രദേശിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ മാപ്പ് അപേക്ഷയോടെ തിരികെ നൽകി മോഷ്ടാവ്. ബാലാഘട്ട് ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വെള്ളിയും പിച്ചള വസ്തുക്കളുമാണ് കള്ളൻ തിരിച്ചേൽപ്പിച്ചത്. ക്‌ടോബർ 24ന് ലാംത പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ശാന്തിനാഥ് ദിഗംബർ ജൈനക്ഷേത്രത്തിലാണ് മോഷണം നടന്നത്.  'ഛത്രസ്' (കുടയുടെ ആകൃതിയിലുള്ള അലങ്കാരം) ഉൾപ്പെടെ 10 വെള്ളി അലങ്കാരങ്ങളും മൂന്ന് പിച്ചള ഉരുപ്പടികളും മോഷണം പോയിരുന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ദാബർ പറഞ്ഞു.അന്ന് മുതൽ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. വെള്ളിയാഴ്ച, ഒരു ജൈന കുടുംബത്തിലെ അംഗങ്ങൾ ലാംതയിലെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഒരു കുഴിയിൽ ഒരു ബാഗ് കിടക്കുന്നത് കണ്ടതിനെ തുടർന്ന് പൊലീസിനെയും കമ്മ്യൂണിറ്റി അംഗങ്ങളെയും അറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബാഗിൽ നിന്ന് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ഉരുപ്പടികളും മോഷ്ടാവിന്റെ ക്ഷമാപണ കത്തും കണ്ടെടുത്തു. “ഞാൻ എന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നു. ഞാൻ ഒരു തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കൂ. മോഷണത്തിന് ശേഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു'' - എന്ന് എഴുതിയ കത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. മോഷ്ടിച്ച വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ദാബർ പറഞ്ഞു.