ഭിന്നശേഷിക്കാർക്കൊരു സന്തോഷ വാർത്ത

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായിരിക്കുന്നു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ -2016 ആക്ടിന്റെ സെക്ഷൻ 34 പ്രകാരമാണ് ഭിന്നശേഷി സംവരണം മൂന്നിൽ നിന്ന് നാലായി ഉയർത്തിയത്. ഭിന്നശേഷി വിഭാഗക്കാർക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്തുന്നതിന് രൂപീകരിച്ച വിദഗ്ധ സമിതിയാണ് വിവിധ വകുപ്പുകളിൽ 654 തസ്തികകൾ കണ്ടെത്തിയത്.

കാഴ്ചയില്ലാത്തവർ,കാഴ്ച പരിമിതിയുള്ളവർ, ബധിരർ,കേൾവി പരിമിതിയുള്ളവർ, സെറിബ്രൽ പാൾസി രോഗബാധിതർ , കുഷ്ഠരോഗം ഭേദമായവർ, ഹ്രസ്വകായർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, മസ്കുലാർ ഡിസ്ട്രോഫി, ചലന ശേഷി നഷ്ടപ്പെട്ടവർ, ഓട്ടിസം ബാധിതർ, ബുദ്ധിവൈകല്യമുള്ളവർ , പ്രത്യേക പഠന വൈകല്യമുള്ളവർ ,മാനസിക രോഗമുള്ളവർ, ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവർ എന്നീ ഭിന്നശേഷി വിഭാഗങ്ങൾക്ക് ബന്ധപ്പെട്ട തസ്തികകളിൽ ആനുകൂല്യം ലഭിക്കും.

ഡെപ്യൂട്ടി കളക്ടർ, അസിസ്റ്റന്റ് എഞ്ചിനീയർ,സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ,സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ്, ഗവർണർസ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അഗ്രിക്കൾച്ചറൽ ഓഫീസർ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് , വെറ്ററിനറി സർജൻ,മൃഗ സംരക്ഷണ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ,തുടങ്ങി 654 തസ്തികകളിലാണ് ഭിന്നശേഷി സംവരണത്തിന് അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നത്.

4% ഭിന്നശേഷി സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിഷ് മുഖേന തയ്യാറാക്കിയിട്ടുള്ള അസസ്സ്മെന്റ്, മോണിറ്ററിംഗ് കമ്മിറ്റി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ഫങ്ഷണാലിറ്റി അസസ്സ്മെന്റ് റിപ്പോര്‍ട്ട് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചിരുന്നു.

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4% ഭിന്നശേഷി സംവരണം അനുവദിച്ച് നേരത്തെ ഉത്തരവായിരുന്നു.

654 തസ്തികകളുടെ ജോലിയുടെ സ്വഭാവം, 2018-ലെ കേന്ദ്ര സര്‍ക്കാരിന്റെ വൈകല്യം വിലയിരുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷി വിഭാഗങ്ങളുടെ പ്രവർത്തനക്ഷമത വിദഗ്ധ സമിതി വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.

ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കുമ്പോൾ, അവരോടൊപ്പം എന്നും ഈ സർക്കാർ ഉണ്ടെന്ന ഉറച്ച വിശ്വാസം നൽകുമ്പോൾ ആ മുഖങ്ങളിൽ വിരിയുന്ന പുഞ്ചിരി ഉണ്ടല്ലോ ...അതാണ് സാമൂഹ്യനീതി വകുപ്പും സർക്കാരും ആഗ്രഹിക്കുന്ന ഏറ്റവും വലിയ അംഗീകാരം.