നടിയെ ആക്രമിച്ച കേസ് : പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയിൽ ഹാജരാകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹാജരാകുക. തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഇരുവരോടും ഇന്ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നുനടി അക്രമണക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി തള്ളിയതോടെ ദിലീപിനെതിരായ പുതിയ കുറ്റം നിലനിൽക്കും. ദിലീപിനെതിരെ തെളിവു നശിപ്പിച്ചതിനും ശരത്തിനെതിരെ തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയത്. ദിലീപ് തെളിവു നശിപ്പിച്ചതിനു തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുൾപ്പടെ പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ മുഖവിലയ്‌ക്കെടുത്തായിരുന്നു കോടതിവിധി.

നടി അക്രമണക്കേസിന്റെ വിചാരണ നവംബർ പത്തിന് പുനരാരംഭിക്കുമ്പോൾ തുടരന്വേഷണ റിപ്പോർട്ടും കേസിൽ നിർണായക മാകും. പുതിയ 112 സാക്ഷികളിൽ ആരെയൊക്കെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. തുടരന്വേഷണ റിപ്പോർട്ടിൽ 300ൽ പരം അനുബന്ധ തെളിവുകളും ഉണ്ട്. അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ അക്കമിട്ട് നിരത്തിയ കുറ്റം പത്രം വായിച്ച് കേൾപ്പിക്കാനാണ് കേസിലെ എട്ടാം പ്രതി ദിലീപിനോടും, ശരത്തിനോടും കോടതി ഇന്ന് ഹാജരാകാൻ ആവശ്യപെട്ടത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു നടിആക്രമണക്കേസിലെ തുടരന്വേഷണം.