ശുചിമുറിയില്‍ 17കാരി പ്രസവിച്ചു, നാട്ടുകാരനും കുടുംബസുഹൃത്തുമായ 53കാരൻ അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശിയായ 53കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായത്താല്‍ ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി.

ചൈല്‍ഡ് ലൈന്‍ അധികൃതരും വിവരങ്ങള്‍ തേടി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മലപ്പട്ടം സ്വദേശി കൃഷ്ണനെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം. പ്രതിക്കെതിരെ പോക്‌സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ സി.ഐ സുധീറാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
പൂര്‍ണഗര്‍ഭിണിയായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതെന്നാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിനും അമ്മയ്ക്കും ആശുപത്രി അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.