സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തുന്നു. കേന്ദ്ര സേനയുടെയും സംസ്ഥാന പോലീസിന്റെയും സഹകരണത്തോടെയാണ് റെയ്ഡ്. ഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് റെയ്ഡ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ കള്ളപ്പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സംശയിക്കുന്നത്. അമ്പതോളം ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കമാണ് പരിശോധന നടക്കുന്നത്. അതേസമയം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജില്ലാ പ്രസിഡന്റിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും എന്‍ഐഎ പരിശോധന നടത്തുകയാണ്. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് എന്‍ഐഎ റെയ്ഡ്