സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷണം, യുവതിയും യുവാവും പിടിയിൽ

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷണം നടത്തിയ യുവതിയെയും യുവാവിനെയും കരമന പൊലീസ് അറസ്റ്റ് ചെയ്തു.പേരൂര്‍ക്കട തുരുത്തുമ്മൂല വേറ്റിക്കോണം മുദി ശാസ്താംകോട് മേലെ കരിമ്പുവിള വീട്ടില്‍ അനിത (22), നേമം പോസ്റ്റ് ഓഫിസിന് സമീപം പഴയ കാരയ്ക്കാമണ്ഡപം മുസ്‌ലിം പള്ളിക്കു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന അഭിനന്ദ് (23) എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്.

സെപ്റ്റംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാപ്പനംകോട് കൈമനം സിഗ്നല്‍ പോയന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഹരിഹരന്റെ ഉടമസ്ഥതയിലുള്ള വിനായക സ്റ്റോറിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ഇവിടെ നിന്ന് വിലകൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കരമന സി.ഐ അനീഷ്, എസ്.ഐ സന്തു, ബൈജു, സി.പി.ഒ ഹരീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.