വിരോധത്തിന്റെ പുറത്ത് തെറ്റായ പരാതി: വീട് വിട്ടിറങ്ങിയ പതിനെട്ടുകാരൻ പാറക്കുളത്തില്‍ മരിച്ച നിലയില്‍

കൊല്ലം• കൊട്ടാരക്കരയില്‍ ദിവസങ്ങൾക്ക് മുന്‍പ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലം സ്വദേശി വിഷ്‌ണുലാലാണ് മരിച്ചത്. കൊട്ടാരക്കര വല്ലത്ത് റബര്‍ തോട്ടത്തിനോട് ചേര്‍ന്നുളള പാറമടയിലെ കുളത്തിലാണ് വിഷ്‍ണുവിന്റെ മൃതദേഹം കണ്ടത്. ദിവസങ്ങൾക്കു മുൻപാണ് വിഷ്‌ണുലാൽ വീടു വിട്ടിറങ്ങിയത്. വിഷ്‌ണു‌ലാലിനെതിരെ ഇവരുടെ ബന്ധുവായ സ്ത്രീ ഒരാഴ്ച മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ മരുന്നും മറ്റും കാണുന്നില്ലെന്നായിരുന്നു പരാതി. ഇതിന്റെ പേരില്‍ വിഷ്‌ണുവിന്റെ അച്ഛനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.
ബന്ധുക്കള്‍ തമ്മിലുളള വിരോധത്തിന്റെ പേരിലുളള പരാതിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. തെറ്റായ പരാതിയുടെ പേരില്‍ അച്ഛനെ പൊലീസ് ചോദ്യംചെയ്തത് വി‌ഷ്‌ണുലാലിന് മനോവിഷമമുണ്ടാക്കി. മൊബൈല്‍ ഫോണും പണവുമൊക്കെ വീട്ടില്‍ വച്ചിട്ടാണ് വിഷ്ണു വീട് വിട്ടിറങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന് മനസിലാക്കി പൊലീസില്‍ അറിയിക്കുകയായിരുന്നു. അച്ഛന് മകനും മാത്രമായിരുന്നു വീട്ടില്‍ താമസം.