‘വൃക്ക വാങ്ങാൻ ആളില്ലായിരുന്നു’; അതുകൊണ്ടാണ് ഐസിയുവിലേക്ക് ഓടിക്കയറിയതെന്ന് അരുൺ ദേവ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു എന്ന് അരുൺ ദേവ്. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി മെഡിക്കൽ കോളജ് ഐസിയുവിലേക്ക് ഓടിക്കയറിയത്. ഒരു ജീവനെന്ന് കരുതിയാണ് താൻ സഹായത്തിനെത്തിയത്. വൃക്ക കൊണ്ടുവരുന്ന വിവരം സുരക്ഷാ ജീവനക്കാർക്ക് പോലും അറിയില്ലായിരുന്നു എന്നും അരുൺ ദേവ്  പറഞ്ഞു. 

തിരുവനന്തപുരം മെഡിക്കൾ കോളജിൽ വൃക്ക മാറ്റിവച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. പുറത്തുനിന്നെത്തിയ ചിലർ ഐസിയുവിലേക്ക് ഓടിക്കയറിയത് ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഈ പ്രസ്താവനയിൽ വിശദീകരണവുമായാണ് അരുൺ ദേവ് രംഗത്തെത്തിയത്.

“തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം ചെയ്യുന്നത് ഞാനാണ്. കാഷ്വാലിറ്റിയിൽ രോഗിയെ കൊണ്ടുവരുമ്പോൾ എടുത്ത് ഇറക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്. അവിടെയൊക്കെ നമ്മളാണ് സഹായിക്കാറ്. ഇത് ഇത്ര കിലോമീറ്റർ ഓടിവരുന്നതല്ലേ എന്ന് വിചാരിച്ചിട്ട് ആ വെപ്രാളത്തിൽ പെട്ടെന്ന് ഡോറ് തുറന്ന്, ഒരു ജീവനല്ലേ അതിലിരിക്കുന്നത്? ആ ജീവൻ കാരണം മറ്റൊരാൾക്ക് ജീവൻ കിട്ടട്ടെ എന്ന വെപ്രാളത്തിൽ എടുത്ത് ഓടിയതാണ്. അല്ലാതെ ഇതിൽ ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി പോലും ഈ കാര്യം അറിഞ്ഞിട്ടില്ല. സ്റ്റാഫുകൾ കുറവുള്ള ദിവസമാണ് ഞായറാഴ്ച. അതിൽ എന്തെങ്കിലും പോരായ്മ വന്നോ എന്നറിയില്ല. ഏത് ഓപ്പറേഷൻ തീയറ്ററിലേക്കാണ് കൊണ്ടുപോകേണ്ടതെന്ന് അറിയില്ലായിരുന്നു. എത്തിക്കേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. ഇത്രയും ജില്ല വിട്ട് കൃത്യമായി വൃക്ക എത്തിയത് കേരള പൊലീസിൻ്റെ കഴിവാണ്. എന്നാൽ, വൃക്ക സ്വീകരിക്കാൻ ആളുണ്ടായിരുന്നില്ല.”- അരുൺ ദേവ് പറഞ്ഞു
സംഭവത്തിൽ ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് റിപ്പോർട്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് എണ്ണമറ്റ വീഴ്ചകളാണ്. രാവിലെ മുതൽ അലേർട്ട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത് അവയവം എത്തി മണിക്കൂറുകൾ കഴിഞ്ഞാണ്. ഏകോപനമില്ലായ്മ പുറത്തുവന്നതോടെ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കടുത്ത ഭാഷയിലാണ് ഡോക്ടർമാരെ വിമർശിച്ചത്.