ഭിന്നശേഷിക്കാരിയും മകളും പൊള്ളലേറ്റ് മരിച്ചു, ഒളിവിൽ പോയ ഭർത്താവ് തിരിച്ചെത്തി, അറസ്റ്റ്

പത്തനംതിട്ട:ഭിന്നശേഷിക്കാരിയായ യുവതിയും മകളും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.പത്തനംതിട്ട ഇടയാറന്മുള സ്വദേശി വിനീതാണ് അറസ്റ്റിലായത്. വിനിതീന്റെ ഭാര്യ ശ്യാമ, മകള്‍ ആദിശ്രീ (മൂന്ന്) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് വിനീതിനെതിരേ ചുമത്തിയിരിക്കുന്നത്.

മെയ് ആറാം തീയതിയാണ് ശ്യാമയെയും മകളെയും വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ മെയ് 12ാം തീയതി മകളും 13ാം തീയതി ശ്യാമയും മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ശ്യാമയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും വിനീത് പലതവണ പണം ചോദിച്ച്‌ തന്നെ സമീപിച്ചിരുന്നതായും ശ്യാമയുടെ പിതാവ് ആരോപിച്ചിരുന്നു.

നേരത്തെ പൊലീസില്‍ പരാതി എത്തിയതിന് പിന്നാലെ വിനീതും മാതാപിതാക്കളും ഒളിവില്‍പ്പോയിരുന്നു. ആന്ധ്രയിലും തമിഴ്‌നാട്ടിലും അടക്കം ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് വിവരം. തുടര്‍ന്ന് വിനീത് നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ വിനിതീന്റെ മാതാപിതാക്കളും പ്രതികളാണ്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി