ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ഇന്ന്
ലോക കേരള സഭയില്‍ ഏവരെയും ഈറനണിയിച്ച് ഒമാനില്‍ വീട്ടുജോലി ചെയ്യുന്ന മലയാളി എലിസബത്ത് ജോസഫിന്റെ ജീവിത കഥ. എച്ചിലില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന എലിസബത്തിന്റെ ജീവിത കഥ നൊമ്പരത്തോടെയാണ് ലോക കേരള സഭ കേട്ടത്. ഗള്‍ഫില്‍ 32 കൊല്ലമായി വീട്ടുജോലി ചെയ്യുന്ന എലിസബത്ത് തന്നെ ക്ഷണിച്ചതിലുള്ള സന്തോഷം മറച്ച് വെക്കാന്‍ കഴിഞ്ഞില്ല.
കരഘോഷത്തോടെയാണ് സദസ് എലിസബത്തിന്റെ പ്രസംഗത്തെ വരവേറ്റത് പ്രസംഗിച്ച ശേഷം എലിസബത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് അടുത്ത് പോയിരുന്ന് വിതുമ്പിയത് മറ്റൊരു വൈകാരിക കാഴ്ച്ചയായി. തന്നെ ക്ഷണിച്ചതില്‍ സര്‍ക്കാരിനോട് നന്ദി ഉണ്ടെന്ന് എലിസബത്ത് പറഞ്ഞു
വിദേശത്ത് കഴിഞ്ഞ 32 വര്‍ഷമായി വിദേശത്ത് വീട്ടുജോലി ചെയ്യുകയാണ് എലിസബത്ത് ജോസഫ്. എട്ടാം വയസ്സില്‍ തുടങ്ങിയതാണ് എലിസബത്തിന്റെ ജീവിക്കാനുള്ള നേട്ടോട്ടം. 18ആം വയസ്സില്‍ കല്യാണം കഴിഞ്ഞു. രണ്ട് മക്കളുടെ കല്യാണം നടത്തി. ആറ് മാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു. 30 ആം വയസില്‍ ഖത്തറില്‍ തുടങ്ങിയ പ്രവാസ ജീവിതം ഇപ്പോഴും തുടരുകയാണ് എലിസബത്ത്.
സമ്പന്നരുടെ കൂട്ടായ്മയാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് എല്ലാ പ്രവാസികളുടേയും ശബ്ദമാണ് ലോക കേരള സഭയെന്ന് വിളിച്ചുപറഞ്ഞ് വേദിയിലേക്ക് എലിസബത്ത് ജോസഫ് എത്തിയത്. പിന്നീട് പത്ത് മിനിറ്റില്‍ മാത്രം താഴെയുള്ള പ്രസംഗം. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ആ വാക്കുകള്‍ പ്രവാസികളും ജനപ്രതിനിധികളും കേട്ടത് അമ്പരപ്പോടെയാണ്.
മൂന്നാം ലോകകേരള സഭക്ക് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ ഇന്ന് വൈകിട്ട് സമാപനമാകും. വിഷയാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിംഗും ഇന്ന് നടക്കും. ലോകകേരള സഭക്ക് പ്രവാസി മലയാളികളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
മൂന്നാം ലോകകേരള സഭ പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ വലിയ പ്രതിഷേധത്തിലാണ് പ്രവാസി സമൂഹം. കഴിഞ്ഞ ദിവസം പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മൂന്നാം ലോക കേരള സഭയിൽ നടന്ന ചർച്ചയിൽ വലിയ സാധ്യതകളാണ് പ്രതിനിധികൾ പങ്കുവെച്ചത്.
ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളിൽ സംഘടിപ്പിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യ മികവ് അവതരിപ്പിക്കാനുള്ള സഹായം സർക്കാരിന്റെ ഭാഗത്തു നിന്നു തങ്ങൾക്കുണ്ടാകണമെന്ന് ജർമ്മനി, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ആവശ്യപ്പെട്ടു.
സംഗീത, സാഹിത്യ, ഫോക്‌ലോർ സമിതികളിൽ പ്രവാസി സാന്നിധ്യം ഉറപ്പാക്കുന്നതിലൂടെ കേരളത്തിലെ കലാകാരൻമാരെയും കലാരൂപങ്ങളെയും കൂടുതൽ ജനപ്രിയമാക്കാൻ സാധിക്കും. ചില നാടുകളിൽ ഗ്രാമങ്ങളെയും സ്ഥാപനങ്ങളെയും ഏറ്റെടുക്കുന്നത് പോലെ പ്രവാസി സംഘടനകൾക്ക് അഡോപ്റ്റ് എ ആർട്ട് ഫോം എന്ന സംവിധാനം നടപ്പിലാക്കാൻ സാധിച്ചാൽ കേരളത്തിന്റെ പരമ്പരാഗത കലാമേഖലയെ നശിക്കാതെ കൈപിടിച്ചുയർത്താൻ കഴിയുമെന്ന് മുംബൈയിൽ നിന്നെത്തിയ പ്രവാസി പ്രതിനിധി അഭിപ്രായപ്പെട്ടു.
കൾച്ചറൽ ടൂറിസത്തിനു പ്രാധാന്യം നൽകി യുനെസ്‌കോയുമായി സഹകരിച്ച് ഒരു കൾച്ചറൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് കേരളത്തിനു മുന്നിൽ അനന്തസാധ്യതകൾ തുറന്നിടുമെന്ന് ബിനാലെ ക്യുറേറ്ററും മുംബൈ പ്രവാസിയുമായ ബോസ് കൃഷ്ണനാചാരി സൂചിപ്പിച്ചു.
നമ്മുടെ കലയും സാഹിത്യവും സംസ്‌കാരവും ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് ചില പദ്ധതികളൊക്കെ സാംസ്‌കാരിക വകുപ്പ് ചർച്ച ചെയ്തിട്ടുണ്ട്.
പ്രവാസ ലോകത്തിന്റെ സഹായത്തോടെ കൾച്ചറൽ ടൂറിസം വളർത്തുന്നതിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കുമെന്നും പ്രവാസികൾ നേരിടുന്ന തുല്യതാസർട്ടിഫിക്കറ്റ് പോലുള്ള പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും ചർച്ചയിൽ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിശദീകരിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി.ആർ അനിൽ, എം.എ ആരിഫ് എംപി, മറ്റുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
അതേസമയം ലോക കേരള സഭ യിൽ പ്രവാസ ലോകത്ത് നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് പ്രവാസി മലയാളികളും. പശ്ചിമേഷ്യൻ മേഖലാടിസ്ഥാനത്തിൽ നടത്തിയ സെക്ഷനിലാണ് പ്രശ്നങ്ങളും ആവശ്യങ്ങളും പ്രവാസികൾ മുന്നോട്ട് വച്ചത്. ഗൾഫിൽ PSC കേന്ദ്രങ്ങൾ തുടങ്ങണം, പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും ഉയർന്ന് വന്നത്.
ഒന്നര മണിക്കൂറോളം നീണ്ട പശ്ചിമേഷ്യൻ സെക്ഷനിൽ പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഓരോന്നായി അവതരിപ്പിച്ചു. ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, വിമാന സർവ്വീസ്, വിനോദ സഞ്ചാര മേഖലയിലെ ഇടപെടൽ ഇങ്ങനെ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്രവാസികൾ മുന്നോട്ട് വച്ചത്.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് നിലവിലില്ല . ഇതിനൊരു പരിഹാരം വേണമെന്ന ആവശ്യവും പശ്ചിമേഷ്യൻ സെക്ഷനിൽ ഉയർന്നുവന്നു. കൊവിഡ് ബാധിച്ച പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം, ജോലി നൽകാൻ നോർക്കയുടെ ഇടപെടൽ എന്നീ നിർദ്ദേശങ്ങളും സെക്ഷനിൽ ഉയർന്നുവന്നു.
പ്രവാസികൾക്കായി പിഎസ് സി യുടെ സെന്ററുകൾ ഗൾഫിലും വേണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാർ ഇത്തരമൊരു വേദി ഒരുക്കിയതിനും പ്രവാസികൾ നന്ദി രേഖപ്പെടുത്തി. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കെ രാജൻ, ജോൺ ബ്രിട്ടാസ് എം പി തുടങ്ങിയവർക്ക് മുന്നിലായിരുന്നു പ്രവാസികൾ അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടും അവതരിപ്പിച്ചത്.