സ്പൂണ്‍ കൊണ്ട് ഭിത്തിതുരന്നു പ്രതി രക്ഷപ്പെട്ടു,ഒടുവിൽ മലപ്പുറത്ത് വച്ച് അപകടമരണം

കോഴിക്കോട്:കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോയ മോഷണക്കേസ് പ്രതി അപകടത്തില്‍ മരിച്ചു.കല്‍പ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (23) കോട്ടക്കലില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

സ്പൂണ്‍ ഉപയോഗിച്ച്‌ ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. റിമാന്‍ഡ് തടവുകാരനായ മുഹമ്മദ് ഇര്‍ഫാന്‍ രാത്രി 12.30യോടെയാണ് ചാടിപ്പോയത്. രക്ഷപ്പെട്ട് പോകുന്നതിനിടെ ഇയാള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഇര്‍ഫാന്‍ രാവിലെയാണ് മരിച്ചത്.

രക്ഷപ്പെട്ട് പോകുന്നതിനിടെ ഇയാള്‍ കോട്ടക്കലില്‍ വച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു. ബുള്ളറ്റ് മോഷ്ടിച്ച്‌ രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലില്‍ വച്ച്‌ മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ച ബുള്ളറ്റ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പരിക്കേല്‍ക്കുകയായിരുന്നു. കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.