ആധാർ മുന്നറിയിപ്പ് കേന്ദ്രസർക്കാർ പിൻവലിച്ചു

ന്യൂഡൽഹി:ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം പിന്‍വലിച്ചു.ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

 മെയ് 27ന് കേന്ദ്ര ഐടിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആധാറിന്റെ പകര്‍പ്പ് ആര്‍ക്കും കൈമാറരുതെന്ന് നിര്‍ദേശിച്ചത്. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പറിൻ്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നിര്‍ദേശം പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

നിര്‍ദേശം തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുമ്പോ സാധാരണ മുന്‍കരുതല്‍ മതിയെന്നും സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ യുഐഡിഎഐയുടെ ലൈസന്‍സ് ലഭിച്ച അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുവാദമെന്നും അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതിയില്ലെന്നുമായിരുന്നു നിര്‍ദേശത്തില്‍ പറയുന്നത്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പുവരുത്താനും കേന്ദ്രം നിര്‍ദേശിച്ചു. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കരുത്. ആവശ്യമെങ്കില്‍ ഇ- ആധാറിന്റെ ഡൗണ്‍ലൗഡ് ചെയ്ത പകര്‍പ്പുകള്‍ ഡീലിറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണമെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.