വാഗമൺ ഓഫ് റോഡ് റെയ്‌സിംഗ്; നടൻ ജോജു ജോര്‍ജ് പിഴ അടച്ചു

വാഗമൺ ഓഫ് റോഡ് റെയ്‌സിംഗ് കേസിൽ നടൻ ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോർ വാഹനവകുപ്പാണ് 5000 രൂപ പിഴ ഈടാക്കിയത്. റെയ്‌സിൽ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നായിരുന്നു ജോജുവിന്റെ മൊഴി. ജോജു ജോർജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കാതിരുന്നതെന്ന് ആർടിഓ വ്യക്തമാക്കി.

ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോര്‍ജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ നേരത്തെ നേരിട്ട് ഹാജരായിരുന്നു. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജിന് നോട്ടീസ് അയച്ചിരുന്നു.

അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയിരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാൻ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതിനിടെ പരിപാടിയിൽ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേർക്ക് വാഗമൺ പോലീസ് നോട്ടീസ് അയച്ചു. വാഹനങ്ങളുമായി നേരിട്ട് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. നാലു പേർ നേരത്തെ ഹാജരായി ജാമ്യം എടുത്തിരുന്നു.