തകര്‍ന്നു വീണ വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സൈന്യം, മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ചിത്രങ്ങള്‍ സൈന്യം പുറത്ത് വിട്ടു. മസ്താങ് ജില്ലയിലെ തസാങ് 2 സനോസ് വെയറിയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ചിത്രങ്ങള്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നാരായണ്‍ സില്‍വാളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.വിമാനത്തിന്റെ പിന്‍വശത്തുള്ള നമ്പർ വ്യക്തമായി കാണാവുന്ന അവശിഷ്ടങ്ങളുടെ ഫോട്ടോയാണ് നാരായണ്‍ സില്‍വാള്‍ ട്വീറ്റ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 10 മണിയോടെ പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് 22 യാത്രക്കാരുമായി പറന്നുയര്‍ന്ന താര എയറിന്റെ ടര്‍ബോപ്രോപ്പ് ട്വിന്‍ ഒട്ടര്‍ 9എന്‍-എഇടി വിമാനമാണ് അപകടത്തില്‍പെട്ടത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടിരുന്നു.

മസ്താങ് ജില്ലയില്‍ തകര്‍ന്നു വീണ വിമാനത്തില്‍ ഒരു ഇന്ത്യന്‍ കുടുംബവും ഉള്‍പ്പെട്ടിരുന്നു. മുംബൈ താനെ സ്വദേശിയായ അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കര്‍, മക്കളായ ധനുഷ്, റിതിക എന്നിവരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്ന മറ്റ് ഇന്ത്യക്കാര്‍. വിമാനം കാണാതായെന്ന വാര്‍ത്ത വന്നതോടെ ഇവരുടെ ബന്ധുക്കള്‍ എംബസ്സിയുമായി ബന്ധപ്പെട്ടിരുന്നു. ഇവരെക്കൂടാതെ പതിമൂന്ന് നേപ്പാള്‍ പൗരന്‍മാരും 2 ജ‍‍‌ര്‍മ്മന്‍ പൗരന്‍മാരും 3 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

” മസ്താങ്ങിലെ ജോംസോമിന് അടുത്തെത്തിയിരുന്ന വിമാനം ധൗലഗിരി പര്‍വ്വതത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു, അതിനുശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞില്ല,” ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ്മ എഎന്‍ഐയോട് പറഞ്ഞിരുന്നു.

കാണാതായ വിമാനത്തിന്‍റെ തിരച്ചിലിനായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം മസ്താങ്ങില്‍ നിന്നും പൊഖാറയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരുന്നു. സുരക്ഷാ സേനയില്‍ നിന്നുള്ള പട്രോളിംഗ്, സെര്‍ച്ച്‌ യൂണിറ്റുകള്‍, പ്രദേശവാസികളുടെ സംഘങ്ങള്‍ എന്നിവയും ധൗലഗിരി മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നതായി ഹിമാലയന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

13 വര്‍ഷത്തിനിടയില്‍ താര എയറിസിന്‍റെ വിമാനങ്ങള്‍ 3 തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള എട്ട് പര്‍വ്വതമുള്ള നേപ്പാളില്‍ കൂടുതല്‍ വിമാനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ്. 2016ല്‍ ഇതേ റൂട്ടില്‍ പറന്ന അതേ എയര്‍ലൈനിന്റെ വിമാനം പറന്നുയര്‍ന്നതിന് ശേഷം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 23 പേരും മരിച്ചിരുന്നു. 2018 മാര്‍ച്ചില്‍ ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യുഎസ്-ബംഗ്ലാ വിമാന അപകടത്തില്‍ 51 പേര്‍ മരിച്ചു