ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു,അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ തീകൊളുത്തി

കൊല്ലം:ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശരണ്യ (35) ആണ് മരിച്ചത്.ഭര്‍ത്താവ് എഴുകോണ്‍ ചീരങ്കാവ് ബിജു ഭവനില്‍ ബിനു (40) ആണ് കൊലപാതകം നടത്തിയത്. കൊല്ലം ചവറയില്‍ ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്.

ശരണ്യ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ബക്കറ്റില്‍ പെട്രോളുമായി എത്തി ശരീരത്തിലൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശരണ്യയെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നീണ്ടകര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 7നു മരിച്ചു.

വിദേശത്തായിരുന്ന ബിജു ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ശരണ്യയ്ക്കു മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ബിജു. നാട്ടിലെത്തിയ ശേഷം ശരണ്യയെയും കൂട്ടി ബിജു ചീരങ്കാവിലെ വീട്ടില്‍ പോയെങ്കിലും അവിടെ നിന്നു ശരണ്യയെ കാണാതായിരുന്നു. ഇതു സംബന്ധിച്ചു ചവറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ ബിജുവിനെ എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ച്‌ മടക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എഴുകോണ്‍ പൊലീസാണ് ശരണ്യയെ കണ്ടെത്തിയത്.

തുടര്‍ന്ന് നീണ്ടകരയിലെ വീട്ടിലേക്കു വന്ന ശരണ്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇന്നലെ പെട്രോള്‍ വാങ്ങി ബിജു വീട്ടിലെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ബിജു ചവറ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ കൈയ്ക്കു പൊള്ളലേറ്റിട്ടുണ്ട്. നിമിഷ, നിഖിത എന്നിവര്‍ മക്കളാണ്.