പുരവൂരിൽ ചത്ത പശുക്കിടാവിനെ പൊതുനിരത്തില്‍ വലിച്ചെറിഞ്ഞ് സമൂഹ്യ വിരുദ്ധര്‍.

▪️ചിറയിൻകീഴ് പുരവൂര്‍ സ്‌കൂളിലേയ്ക്കുള്ള പാതയ്ക്കുസമീപം ചത്ത പശുക്കിടാവിനേയും അറവുമാലിന്യവും ചാക്കില്‍ക്കെട്ടി വലിച്ചെറിഞ്ഞ നിലയില്‍.

പുരവൂര്‍ എസ.വി.യു.പി. സ്‌കൂളിലേയ്ക്കുള്ള വഴിയില്‍ ചത്ത പശുക്കിടാവിനെ വലിച്ചെറിഞ്ഞ് സാമൂഹ്യ വിരുദ്ധര്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചത്ത പശുക്കിടാവിനെ ചാക്കിലാക്കി പൊതുനിരത്തില്‍ വലിച്ചെറിഞ്ഞത്. രാവിലെ തെരുവ് നായകള്‍ ചാക്കില്‍ നിന്ന് പശുക്കിടാവിന്റെ ശവം കടിച്ചുകീറാന്‍ തുടങ്ങിയതോടെ പ്രദേശത്ത് ദുര്‍ഗന്ധം പരന്നു.

യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ നിരന്തരം കടന്നുപോകുന്ന പൊതുനിരത്തിലാണ് മാംസാവശിഷ്ടങ്ങള്‍ക്കൊപ്പം ചത്ത പശുക്കിടാവിനേയും വലിച്ചെറിഞ്ഞത്. മാംസാവശിഷ്ടം തിന്നാന്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ പ്രദേശം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

നായ്ക്കളുടെ കടിപിടി കൂടല്‍ കുരുന്ന് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയുമായിട്ടുണ്ട്. കഴിഞ്ഞ കുറേമാസങ്ങളായി സ്‌കൂളിന് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തില്‍ ഇറച്ചി അവശിഷ്ടവും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്‌ട്രോണിക്‌സ് മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. അറവുമാലിന്യം സംസ്‌ക്കരിയ്ക്കാന്‍ കരാറെടുക്കുന്നവരാണ് രാത്രിയുടെ മറവില്‍ ഇവിടെ മാലിന്യം വലിച്ചെറിയുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.