പെൺകുട്ടിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍

മുംബൈ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു അരും ക്രൂരത കൂടി. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ 16കാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ 400 പേർ പീഡിപ്പിച്ചു (girl raped by 400 people). പീഡന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ (Police Station) പൊലീസുകാരനും (Police in Beed) കുട്ടിയെ പീഡിപ്പിച്ചു. ഇപ്പോള്‍ ഗര്‍ഭിണിയാണ് ഇര.

ബാലാവകാശ കമ്മിഷന്‍റെ ഇടപെടലോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ ഏതാനും വർഷങ്ങൾക്ക് മുൻപ് മരിച്ചു. തുടര്‍ന്ന് ഈ കുട്ടിയെ പിതാവ് വിവാഹം കഴിപ്പിച്ചു.
എട്ട് മാസത്തിന് മുമ്പായിരുന്നു ഇത്. ഭര്‍തൃ വീട്ടുകാരുടെ പീഡനം സഹിക്കാൻ വയ്യാതെ ഭര്‍ത്താവിന്‍റെ വീടുപേക്ഷിച്ച് സ്വന്തം വീട്ടിലെത്തിയപ്പോള്‍ പിതാവ് വീട്ടില്‍ കയറ്റിയില്ല. തിരികെ ഭര്‍ത്താവിന്‍റെ വീട്ടിലെത്താനാവാത്ത പെണ്‍കുട്ടി അംബജോഗൈ ബസ് സ്റ്റാൻഡില്‍ ഭിക്ഷ യാചിച്ച് ജീവിതം മുന്നോട്ട് നീക്കവേയാണ് അരുംക്രൂരതയ്ക്ക് ഇരയാവുന്നത്.
ഓരോ പ്രാവശ്യം പീഡനത്തിന് ഇരയാവുമ്പോഴും പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി പെടും. പക്ഷേ പൊലീസ് അനങ്ങില്ല. ഒരിക്കല്‍ പരാതിയുമായി എത്തിയപ്പോഴാണ് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചത്.
 ഇതോടെ പരാതി പറയാൻ പോകുന്നതും നിര്‍ത്തിയെന്ന് പെണ്‍കുട്ടി ബാലവകാശ കമ്മിഷനില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ബാലവകാശ കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ നിയമം, പീഡനം, ലൈംഗിക ചൂഷണം എന്നീ വകുപ്പുകളിലാണ് കേസ് എടുത്തതെന്ന് ബീഡ് എസ്.പി രാജ രാമസ്വാമി അറിയിച്ചു