സംസ്ഥാനത്ത് മഴ ഭീതി ഒഴിയുന്നു

സംസ്ഥാനത്ത് മഴ ഭീതി ഒഴിയുന്നു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

പുതിയ അറിയിപ്പ് പ്രകാരം ബുധനാഴ്ച മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറെന്‍ജ് അലേര്‍ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറെന്‍ജ് അലേര്‍ട്.

വ്യാഴാഴ്ച ഒരു ജില്ലയിലും തീവ്ര മഴ മുന്നറിയിപ്പില്ല. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലേര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം ഇല്ല.

നേരത്തെ കാസര്‍കോട്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ബുധനാഴ്ച മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ വ്യാഴാഴ്ചത്തെ മഴ മുന്നറയിപ്പുകള്‍ പൂര്‍ണമായി പിന്‍വലിക്കുകയായിരുന്നു.

വ്യാഴാഴ്ച ആലപ്പുഴ ഒഴികെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലും മലപ്പുറത്തും യെലോ അലേര്‍ടുണ്ട്. മറ്റു ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പില്ല.

വെള്ളിയാഴ്ചയും ശനിയാഴ്ചയും കോട്ടയം, ഇടുക്കി ജില്ലകളില്‍ യെലോ അലേര്‍ട്. വടക്കോട്ട് മലപ്പുറത്തും കോഴിക്കോടും ജാഗ്രതാ നിര്‍ദേശമുണ്ട്.

ബുധനാഴ്ച മുതല്‍ നാല് ദിവസം സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്നായിരുന്നു ചൊവ്വാഴ്ച നല്‍കിയ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാല്‍ 9 ജില്ലകളിലെ ഓറെന്‍ജ് അലേര്‍ട് പിന്‍വലിച്ചതോടെ സംസ്ഥാനത്തിന് വലിയ ആശങ്ക കൂടിയാണ് ഒഴിയുന്നത്.