സംയോജിത ചികിത്സയുടെ ഉപജ്ഞാതാവ് ഡോ.സി.പി. മാത്യു 92ാം വയസില്‍ അന്തരിച്ചു .

 : സിദ്ധ, ആയുര്‍വ്വേദ, ഹോമിയോപ്പതി സമഗ്ര ചികിത്സയിലൂടെ നൂറുകണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയ സംയോജിത ചികിത്സയുടെ ഉപജ്ഞാതാവ് ഡോ.സി.പി. മാത്യു 92ാം വയസില്‍ അന്തരിച്ചു . അനുഭവങ്ങളിലൂടെ അലോപ്പതി ചികിത്സയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് ലാടവൈദ്യത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച്‌ സിദ്ധ, ആയുര്‍വ്വേദം, ഹോമിയോപ്പതി തുടങ്ങിയവയുടെ സാധ്യതകള്‍ പഠിക്കുകയും ഇവയുടെ സമന്വയത്തിലൂടെ നാലായിരത്തില്‍പരം പേരെ ചികിത്സിച്ച രോഗികളുടെ ദൈവതുല്യനായ ഭിഷഗ്വരനായിരുന്നു. ഡോ. സി.പി. മാത്യു.

സ്വജീവിത സത്യാന്വേഷ ണങ്ങളിലൂടെ വിശ്വത്തെയും ദൈവികതയെയും തിരിച്ചറിഞ്ഞ മഹാഭിഷഗ്വരനായിരുന്നു ഡോ. സി.പി. മാത്യു. അലോപ്പതി ശാസ്ത്രത്തിന്റെ പരിമിതികളെയും മനുഷ്യത്വമില്ലാത്തതും യുക്തിരഹിതവുമായ കാന്‍സര്‍ ചികിത്സയുടെയും നിരന്തര വിമര്‍ശകനുമായിരുന്നു അദ്ദേഹം.

ചങ്ങനാശ്ശേരി തുരുത്തിയിലെ ചിറക്കടവില്‍ ഗൃഹത്തില്‍ സി.എം. പോളിന്റെയും കാതറൈന്റെയും പുത്രനായി 1929 സെപ്തംബര്‍ 7 ന് ജനിച്ചു. ഇന്റര്‍മീഡിയറ്റ് പഠന ശേഷം തിരു-കൊച്ചി സംസ്ഥാനത്തു നിന്നുമുള്ള 6 സീറ്റില്‍ ഒരു സീറ്റ് നേടി 1949 ആഗസ്റ്റ് മാസത്തില്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ന് ചേര്‍ന്നു. 100 വിദ്യാര്‍ത്ഥികളില്‍ ഒരു വിഷയത്തിലും തോല്‍ക്കാതെയും ഒരു വര്‍ഷവും നഷ്ടപ്പെടുത്താതെയും ജയിച്ച 5 പേരില്‍ ഒരാളായി എം.ബി.ബി.എസ് ബിരുദധാരിയായി. തൃശൂര്‍ സിവില്‍ ആശുപത്രി, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ച ശേഷം റേഡിയോളജിയില്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തു.1960 മുതല്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജിസ്റ്റായി സേവനം അനുഷ്ഠിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ടായി പ്രവേശിച്ച്‌ വൈസ് പ്രിന്‍സിപ്പലായി 1986 ല്‍ വിരമിച്ചു. കോട്ടയം ചെറിയാന്‍ ആശ്രമം ഹോളിസ്റ്റിക്ക് സെന്ററില്‍ ചീഫ് കണ്‍സള്‍ട്ടന്റായി സേവനം അനുഷ്ടിക്കു കയായിരുന്നു.

നാളെ രാവിലെ 7 മണി മുതല്‍ 3 വരെ തുരുത്തി ചിറക്കടവ് ഭവനത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിയ്ക്കും..ഭാര്യ: പരേതയായ റോസി ജേക്കബ്.മക്കള്‍: മോഹന്‍ , ജീവന്‍, സന്തോഷ്, ഷീബ, അനില. മരുമക്കള്‍ : മിനി, ഇത്തമ്മ, നിമ്മി, ജോസ് കുട്ടന്‍, അഡ്വ. ജേക്കബ് തോമസ്