മോസ്‌കോ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ സൈനിക സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിൽ, റഷ്യയുടെ അസാധാരണ സൈനിക നീക്കം(Russia’s Doomsday plane in Iran). റഷ്യയുടെ ഏറ്റവും തന്ത്രപ്രധാനവും അതീവ സുരക്ഷിതവുമായ ‘ഡൂംസ്‌ഡേ വിമാനം’ ഇറാൻ തലസ്ഥാനത്ത് ഇറങ്ങിയതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണു പുതിയ നീക്കമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

‘ടുപാലേവ് ടു-214പി.യു’ എയർബോൺ സ്ട്രാറ്റജിക് കമാൻഡ് എയർക്രാഫ്റ്റ് ആണ് തെഹ്‌റാനിൽ ഇറങ്ങിയിരിക്കുന്നത്. പ്രതിരോധ രംഗത്ത് ‘ഡൂംസ്‌ഡേ എയർക്രാഫ്റ്റ്’, ‘പറക്കും കമാൻഡ് പോസ്റ്റ്’ എന്നൊക്കെ പേരിൽ അറിയപ്പെടുന്ന വിമാനമാണിത്. ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് അമേരിക്കയും ഇസ്രയേലും ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ്, പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ ഭരണകൂടത്തിന്റെ അപ്രതീക്ഷിത നയതന്ത്ര ഇടപെടൽ ഉണ്ടായിരിക്കുന്നത്.

എന്താണ് ‘ഡൂംസ്ഡേ’ വിമാനം? | Russia’s Doomsday plane in Iran
റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ‘റോസിയ സ്‌പെഷ്യൽ ഫ്‌ലൈറ്റ് സ്‌ക്വാഡ്രന്റെ’ കീഴിലുള്ളതാണ് ഈ അത്യാധുനിക വിമാനം. അതീവ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുള്ള വിമാനം സാധാരണ വിമാനങ്ങളെപ്പോലെയല്ല പ്രവർത്തിക്കുന്നത്.

പറക്കും കമാൻഡ് പോസ്റ്റ് എന്ന് അറിയപ്പെടുന്നത് വെറുതയല്ല. അതിരൂക്ഷമായ യുദ്ധസാഹചര്യങ്ങളിലോ ആണവാക്രമണ വേളയിലോ, കരയിലെ കമാൻഡ് സെന്ററുകൾ തകർന്നാലും രാജ്യത്തെ മുഴുവൻ സൈനിക നീക്കങ്ങളെയും ആകാശത്തിരുന്ന് നിയന്ത്രിക്കാൻ ഈ വിമാനത്തിന് സാധിക്കുമെന്നാണ് പ്രതിരോധ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മറ്റൊരു സവിശേഷത എൻക്രിപ്റ്റഡ് ഡാറ്റാ ലിങ്കുകളാണ്. ശത്രുക്കളുടെ ഇലക്ട്രോണിക് ജാമിങ് സംവിധാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഹാർഡൻഡ് കമ്യൂണിക്കേഷൻ ശൃംഖലയും സുരക്ഷിത ഡാറ്റാ ലിങ്കുകളും ഇതിലുണ്ട്.

മോസ്‌കോയിലെ കൺട്രോൾ റൂമുകളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള വിമാനത്തിന് ആകാശത്തിരുന്ന് മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും യുദ്ധവിമാനങ്ങളെയും വരെ നിയന്ത്രിക്കാനാകും. സോവിയറ്റ് കാലത്തെ ടു-204 മീഡിയം റേഞ്ച് വിമാനത്തിന്റെ അത്യാധുനിക വകഭേദമാണ് ഈ ഇരട്ട എഞ്ചിൻ വിമാനം. 1989-ൽ ആദ്യമായി പറന്നുതുടങ്ങിയ ‘ഡൂംസ്ഡേ’ വിമാനം, പിന്നീട് റഷ്യൻ പ്രതിരോധ ആവശ്യങ്ങൾക്കായി വൻ മാറ്റങ്ങളോടെയാണ് കമാൻഡ് വിമാനമാക്കി മാറ്റിയത്.

ഹോർമുസ് കടലിടുക്കിലെ യുദ്ധവും അമേരിക്കൻ ആക്രമണവും | Russia’s Doomsday plane in Iran
അടുത്തിടെ വാണിജ്യ കപ്പലുകൾ ആക്രമിച്ചെന്ന് ആരോപിച്ചാണ്, അമേരിക്കൻ സൈന്യം ഇറാന്റെ ഡ്രോൺ താവളങ്ങൾക്കും വ്യോമപ്രതിരോധ നിലയങ്ങൾക്കും നേരെ ശക്തമായ ബോംബ് വർഷം നടത്തിയത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്ന് യുഎസ് ആവർത്തിച്ച് അവകാശപ്പെടുമ്പോൾ, തങ്ങളുടെ പരമാധികാര മേഖലയിൽ വിദേശ ഇടപെടൽ അനുവദിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇറാൻ റവല്യൂഷണറി ഗാർഡ്‌സ്.

കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വൻ ആക്രമണമാണു കഴിഞ്ഞ മണിക്കൂറുകളിൽ നടത്തിയത്. ഇറാൻ കൂടുതൽ ശക്തമായ തിരിച്ചടിക്ക് തുനിയുന്ന നിർണായക ഘട്ടത്തിലാണ് റഷ്യൻ വിമാനം തെഹ്‌റാനിൽ എത്തിയിരിക്കുന്നത്. റഷ്യയും ചൈനയും ഇറാനും സംയുക്തമായി ഹോർമുസ് കടലിടുക്കിൽ വൻ നാവിക അഭ്യാസങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ എയർ ഡിഫൻസ് പോസ്ചറുകളിലേക്കും എസ്-400 മിസൈൽ സംവിധാനങ്ങളിലേക്കും റഷ്യൻ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായാണ് ഈ വിമാനം എത്തിയതെന്നാണു പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ് | Russia’s Doomsday plane in Iran
റഷ്യയുടെ കമാൻഡ് വിമാനം തെഹ്‌റാനിൽ ഇറങ്ങിയത് കേവലമൊരു സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായല്ല. മറിച്ച് അമേരിക്കൻ സഖ്യകക്ഷികൾക്ക് റഷ്യ നൽകുന്ന ശക്തമായ മുന്നറിയിപ്പാണത്. ഇറാന്റെ ആണവനിലയങ്ങളെയോ തന്ത്രപ്രധാന കേന്ദ്രങ്ങളെയോ ആക്രമിച്ചാൽ തിരിച്ചടി കടുത്തതാകുമെന്ന മുന്നറിയിപ്പാ ണിത്. യുക്രെയ്ൻ യുദ്ധത്തിൽ ഇറാൻ നൽകിയ സൈനിക പിന്തുണയ്ക്ക് പകരമായാണ് റഷ്യയുടെ അടിയന്തര സഹായം എത്തുന്നതെന്നാണു വിവരം.