തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കരമന തളിയിൽ കാറ്റിൽ മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി. അഖിൽ, വസന്തം, രതി എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. വീടുകളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ശക്തമായ മഴയിൽ കരമനയിൽ മൂന്ന് വൻ മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ജില്ലയിൽ നിരവധി വീടുകൾക്ക് കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് കെഎസ്ഇബി ഉദ്യോ​ഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദ്ദിച്ചിട്ടുണ്ട്. ഉയരം കൂടിയ മേഘങ്ങളിൽ നിന്ന് ഉണ്ടായ കാറ്റാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്നാണ് അതികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായതും സമാനമായ കാറ്റാണ്. വരും ദിവസങ്ങളിലെ മഴക്കൊപ്പം ഇത്തരം കാറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തുടനീളം ഇന്ന് 40 മുതൽ 50 km വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.