ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
googlePreferred
സി.എൻ.ടി.ഇ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം നടക്കാനിരിക്കുന്ന അസ്ടെക്ക സ്റ്റേഡിയത്തിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച പ്രതിഷേധക്കാരെ വൻ പോലീസ് സന്നാഹവും കോൺക്രീറ്റ് ബാരിക്കേഡുകളും ഉപയോഗിച്ചാണ് തടഞ്ഞത്. മൂന്ന് മണിക്കൂറിലധികം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമാണ് അധ്യാപകർ പിരിഞ്ഞുപോയത്.
അന്താരാഷ്ട്ര തലത്തിൽ മെക്സിക്കോയിലെ ആഭ്യന്തര സാഹചര്യം മോശമാണെന്ന് വരുത്തിത്തീർക്കാനുള്ള മനപ്പൂർവ്വമുള്ള 'പ്രകോപനമാണ്' ഈ സമരമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ സമരം അടിച്ചമർത്താൻ പോലീസ് ബലം പ്രയോഗിക്കില്ലെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഉദ്ഘാടന മത്സരം സുരക്ഷിതമായി നടത്തുമെന്നും സർക്കാർ ഉറപ്പുനൽകുന്നു.
ശമ്പള വർദ്ധനവ് നടപ്പിലാക്കുക, നിലവിലെ പെൻഷൻ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഒരാഴ്ചയായി അധ്യാപകർ സമരത്തിലാണ്. മെക്സിക്കോ സിറ്റിയിലെ ഫാൻ സോണിന് സമീപമാണ് ഇപ്പോൾ അധ്യാപകർ താൽക്കാലിക ക്യാമ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അധ്യാപക സംഘടന നേതാക്കൾ വ്യക്തമാക്കി. ജൂൺ 1-ന് ഇതേ പ്രദേശത്തുണ്ടായ പ്രതിഷേധത്തിന് നേരെ പോലീസ് റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു.
ഉദ്ഘാടന ദിനത്തിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം
ലോകകപ്പ് ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച കൂടുതൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് സി.എൻ.ടി.ഇ ആഹ്വാനം ചെയ്തിരിക്കുന്നത്. മെക്സിക്കോയിലെ ക്രിമിനൽ സംഘങ്ങളോ അധികൃതരോ തട്ടിക്കൊണ്ടുപോകുകയും കൊല്ലപ്പെടുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്ന 'കാണാതെപോയ' ആളുകളുടെ കുടുംബാംഗങ്ങളും വ്യാഴാഴ്ചത്തെ മാർച്ചിൽ അധ്യാപകർക്കൊപ്പം പങ്കുചേരും.
ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് ടൂർണമെന്റിന് മെക്സിക്കോ വേദിയാകുമ്പോൾ, നഗരത്തിലെ വിമാനത്താവളങ്ങളിലെയും സബ്‌വേ സ്റ്റേഷനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നത് അധികൃതർക്ക് വലിയ തലവേദനയാകുന്നുണ്ട്. ഇതിനിടയിലാണ് രാജ്യത്തെ വലിയ സുരക്ഷാ ഭീഷണിയായി അധ്യാപകരുടെ വൻ പ്രതിഷേധവും ഉയരുന്നത്.
