എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്ന ആവശ്യമുയർത്തിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും കേസ് അട്ടിമറിച്ചതിലും തുടരന്വേഷണം നടക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നേരത്തെയും അതിജീവിത കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പല കാരണങ്ങൾ ഉയർത്തിക്കാട്ടി കോടതി ഈ ആവശ്യങ്ങൾ തള്ളിക്കളയുകയായിരുന്നു.
കേസിലെ സുപ്രധാനമായ തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി തുറന്നുപരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അതിജീവിത മുന്നോട്ടുവെക്കുന്ന കാര്യം.
